വരരുചി
വിക്രമാദിത്യ സദസ്സിലെ നവരത്‌നങ്ങളില്‍ ഒരാളായിരുന്നു പണ്ഡിതശ്രേഷ്ഠനായ വരരുചി. വിഖ്യാതങ്ങളായ പല ജ്യോതിശാസ്ത്ര ഗ്രന്ഥങ്ങളും രചിച്ചത് വരരുചിയാണ്. രാജാവിന്റെ, പൗരാണികവും ശാസ്ത്ര സംബന്ധവുമായ സംശയങ്ങള്‍ തീര്‍ത്തുനല്‍കിയിരുന്നത് വരരുചിയായിരുന്നു. ഒരിക്കല്‍ 'രാമായണത്തിലെ പ്രധാനവാക്യമേത്?' എന്ന് രാജാവ് വരരുചിയോട് അന്വേഷിച്ചു. മറുപടി പറയാനാവാതെ വിഷമിച്ച വരരുചിക്ക് രാജാവ് ഉത്തരം കണ്ടുപിടിക്കാന്‍ നാല്‍പത്തിയൊന്നു ദിവസം നല്‍കി. ഉത്തരം കണ്ടെത്താനായില്ലെങ്കില്‍ ''താന്‍ ഇവിടെ വരണ മെന്നില്ല'' എന്നും രാജാവു പറഞ്ഞു. അനന്തരം വരരുചി പല നാടുകളില്‍ അലഞ്ഞ് പലരോടും അന്വേഷിച്ചെങ്കിലും മറുപടി കിട്ടിയില്ല. രാമായണത്തിലെ എല്ലാ ശ്ലോകങ്ങളും വാക്യങ്ങളും ശ്രേഷ്ഠങ്ങളെന്നായിരുന്നു പലരുടെയും മറുപടി.
നാല്‍പത് ദിവസം അങ്ങനെ പിന്നിട്ടു. ഉത്തരം കിട്ടിയില്ല. സര്‍വ്വജ്ഞനെന്ന് പ്രസിദ്ധനെങ്കിലും ഇതറിഞ്ഞുകൂടെന്ന് വരുന്നത് അപമാനമാണ്. ഇനിയും സ്വദേശത്ത് തുടരുന്നതിലും ഭേദം മരിക്കുകയാണെന്നോര്‍ത്ത് ഭക്ഷണം കഴിക്കാതെ വരരുചി അന്ന് ഒരു പകല്‍ കഴിച്ചു കൂട്ടി.
വിശപ്പും ദാഹവും സഹിക്കവയ്യാതെ ക്ഷീണിതനായ വരരുചി ഒരാല്‍ത്തറയില്‍ കയറിക്കിടന്നു. മയക്കം വരും മുമ്പ് 'വനദേവതമാര്‍ എന്നെ രക്ഷിക്കട്ടെ'യെന്നു പറഞ്ഞാണ് കിടന്നത്. പാതിരയായപ്പോള്‍ ചില ദേവതമാരെത്തി, ആലിന്മേല്‍ വസിക്കുന്ന ദേവതമാരെ പ്രസവമുള്ളൊരു സ്ഥലത്തു പോയി ചോരയും നീരും കുടിക്കാന്‍ ക്ഷണിച്ചു. ഞങ്ങള്‍ വരുന്നില്ല., ഈ ആല്‍ത്തറയില്‍ ഒരു ബ്രാഹ്മണന്‍ കിടപ്പുണ്ട്, അദ്ദേഹം ആത്മരക്ഷാര്‍ത്ഥം ഞങ്ങളെ വിളിച്ചാണ് കിടന്നതെന്ന് അറിയിച്ചു. തിരിച്ചു പോകുമ്പോള്‍ ഇതു വഴി വരണമെന്ന് ക്ഷണിക്കാനെത്തിയ വനദേവതകളോട് പറയുകയും ചെയ്തു.
അന്ത്യയാമത്തില്‍ ഉണര്‍ന്നെങ്കിലും വ്യസനം മൂലം വരരുചി എഴുന്നേറ്റില്ല. അല്പനേരം കഴിഞ്ഞപ്പോള്‍ മുമ്പ് അതുവഴി വന്ന വനദേവതമാര്‍ തിരിച്ചെത്തി. പ്രസവമെവിടെയായിരുന്നുവെന്ന് ആലിന്മേലിരുന്ന ദേവതമാര്‍ അവരോട് അന്വേഷിച്ചു. ഒരു പറയന്റെ വീട്ടിലായിരുന്നു പ്രസവമെന്നും കുട്ടി പെണ്ണാണെന്നും അവളെ വിവാഹം ചെയ്യുന്നത് 'മാം വിദ്ധി' എന്നറിഞ്ഞു കൂടാത്ത, ആല്‍ത്തറയില്‍ കിടക്കുന്ന ഈ വരരുചിയാണെന്നും മറുപടി പറഞ്ഞു. ഇതു കേട്ട വരരുചിക്ക് താന്‍ അനേഷിച്ചതിന് ഉത്തരം കിട്ടിയ സന്തോഷവും ഭാവിയില്‍ വന്നു ചേരാനിരിക്കുന്ന അധ: പതനത്തെക്കുറിച്ചോര്‍ത്ത് ദു:ഖവും തോന്നി. നേരം വെളുത്തതോടെ വരരുചി അവിടെ നിന്ന് എഴുന്നേറ്റു പോയി. നാല്പത്തൊന്നാം ദിവസവും വരരുചിയെ കാണാതെ രാജാവ് ദു:ഖിതനായി. എന്നാല്‍ രാജസദസ്സിലെ മറ്റുള്ള വിദ്വാന്മാര്‍ക്ക് സന്തോഷമായി. വരരുചിയുള്ളതു കൊണ്ടാണ് രാജാവ് തങ്ങളെ ആദരിക്കാത്തതെന്ന ചിന്തയായിരുന്നു, അസൂയാലുക്കളായ വിദ്വാന്മാര്‍ക്ക്.
സന്തോഷം നിറഞ്ഞ മനസ്സോടെ, വരരുചി സദസ്സിലെത്തി. ഉത്തരം കിട്ടിയോ എന്നാരാഞ്ഞ രാജാവിനോട് രാമായണത്തിലെ ശ്രേഷ്ഠമായ ശ്ലോകം ഇതാണെന്നു പറഞ്ഞു കൊണ്ട്
' രാമം ദശരഥം വിദ്ധി
മാം വിദ്ധി ജനകാത്മജാം
അയോദ്ധ്യാമടവീം വിദ്ധി
ഗച്ഛ താത യഥാസുഖം'
ചൊല്ലി കേള്‍പ്പിച്ചു. അതിലെ ശ്രേഷ്ഠമായ വാക്യം ' മാം വിദ്ധി ' എന്നാണെന്നും വരരുചി വിശദീകരിച്ചു. അതാണ് ശരിയെന്ന് സദസ്യരെല്ലാം ഏകസ്വരത്തില്‍ സമ്മതിച്ചു. അതീവ സന്തുഷ്ടനായ രാജാവ് രത്‌നങ്ങളുള്‍പ്പെടെ അളവറ്റ സമ്മാനങ്ങള്‍ നല്‍കി വരരുചിയെ ആദരിച്ചു.
പത്തു തരത്തിലാണ് വരരുചി ശ്ലോകത്തെ വ്യാഖ്യാനിച്ചത്. അവയില്‍ രണ്ടെണ്ണം ശ്രീരാമനും സീതയും ലക്ഷ്മണനും വനവാസത്തിനിറങ്ങിയ വേളയില്‍, ലക്ഷ്മണനോട് മാതാവായ സുമിത്ര പറയുന്നതാണ്.
അല്ലയോ താത(വത്സ) രാമം ദശരഥം വിദ്ധി( രാമനെ ദശരഥനെന്ന് അറിഞ്ഞാലും) ജ്യേഷ്ഠനായ രാമനെ അച്ഛനെപ്പോലെ കരുതണമെന്ന് സാരം. ജനകാത്മജാം മാം വിദ്ധി. ജനകാത്മജയെ (സീതയെ) എന്നെപ്പോലെ വിചാരിച്ചു കൊള്ളണം. അടവീം അയോധ്യാം വിദ്ധി. അടവിയെ ( വനത്തെ) അയോധ്യയായി കാണണം. മറ്റൊരു വ്യാഖ്യാനം ഇങ്ങനെയാണ്; രാമം ദശരഥം വിദ്ധി. രാമനെ ദശരഥന്‍ (പക്ഷി വാഹകനായിരിക്കുന്ന മഹാവിഷ്ണു എന്നറിഞ്ഞാലും. ജനകാത്മജയെ (സീതയെ) മാ (മഹാലക്ഷ്മി) എന്നറിഞ്ഞാലും. അയോധ്യാം അടവീം വിദ്ധീം. അയോധ്യയെ (രാമന്‍ പോയാല്‍ പിന്നെ) അടവി (കാട്) എന്നറിഞ്ഞാലും. (അതിനാല്‍) അല്ലയോ വത്സ! നീ സുഖമാം വണ്ണം പോയാലും. ഇങ്ങനെ പത്തുതരത്തിലുള്ള വ്യാഖ്യാനങ്ങള്‍ കേട്ട് മഹാരാജാവിന് സന്തോഷമായി. അതിനിടയില്‍ വരരുചി മറ്റൊരു കാര്യം കൂടി രാജാവിനെ അറിയിച്ചു. ഇന്നലെ രാത്രി ഒരു പറയന്റെ മാടത്തില്‍ പറയി പ്രസവിച്ചെന്നും പെണ്‍കുട്ടിയാണെന്നും ആ കുട്ടിക്ക് മൂന്ന് വയസ്സു തികയുമ്പോള്‍ ഈ രാജ്യം നശിക്കുമെന്നുമാണ് വരരുചി രാജാവിനെ അറിയിച്ചത്. വരരുചിയുടെ വചനം തെറ്റില്ലെന്ന് വിശ്വസിച്ച മഹാരാജാവിനും സദസ്യര്‍ക്കും അങ്ങേയറ്റം വ്യസനമുണ്ടായി. പെണ്‍കുഞ്ഞിനെ കൊല്ലുന്നത് ഒരിക്കലും ഹിതമല്ല. മറ്റെന്തു ചെയ്യണം എന്നാലോചിച്ചിരുന്ന് ഒടുവില്‍ എല്ലാവരും ചേര്‍ന്ന് ഒരു ഉപായം കണ്ടെത്തി.
പറയി പെറ്റ പെണ്‍കുട്ടി കുലംനശിപ്പിക്കുമെന്ന ഭയം. ബാലഹത്യ ചെയ്യുന്നതിലെ മനസ്താപം. രണ്ടില്‍ നിന്നും രക്ഷപെടാന്‍ വിക്രമാദിത്യ രാജാവും കൂട്ടരും കണ്ടെത്തിയ മാര്‍ഗം ഇതായിരുന്നു ;വാഴപ്പിണ്ടി കൊണ്ടൊരു ചങ്ങാടമുണ്ടാക്കി കുട്ടിയുടെ തലയില്‍ ഒരു പന്തവും കൊളുത്തി നദിയിലൊഴുക്കുക.രാജ ഭടന്മാര്‍ കുട്ടിയെ കണ്ടെത്തി അപ്രകാരം ചെയ്തു . ഈ വിവരമറിഞ്ഞ വരരുചി തനിക്കു വരാനിരുന്ന ആപത്ത് ഒഴിവായല്ലോ എന്നോര്‍ത്തു ഏറെ സന്തോഷിച്ചു .
ഒരുനാള്‍ വരരുചി യാത്രക്കിടെ ഒരു ബ്രാഹ്മണന്റെ വസതിയില്‍ ഭക്ഷണം കഴിക്കാനായി കയറി . ഊണ് കഴിക്കാന്‍ ക്ഷണിച്ചിരുത്തിയ ബ്രാഹ്മണനോട് , അദ്ദേഹത്തെ ഒന്ന് പരീക്ഷിക്കാനായി, ഞാന്‍ ഊണ് കഴിക്കണമെങ്കില്‍ ചില ദുര്ഘടങ്ങളൊക്കെയുണ്ട് അത് സാധിക്കുമോ എന്നാരാഞ്ഞു . കുളികഴിഞ്ഞുടുക്കാന്‍ വീരാളിപ്പട്ടു വേണം,നൂറു പേര്‍ക്ക് ഊണ് കൊടുത്തിട്ടേ ഞാന്‍ ഭക്ഷണം കഴിക്കൂ ,എന്റെ ഊണിനു നൂറ്റെട്ട് കൂട്ടം കൂട്ടാന്‍ വേണം ,ഊണ് കഴിഞ്ഞാല്‍ എനിക്ക് മൂന്നുപേരെ തിന്നണം ,നാലുപേരെന്നെ ചുമക്കുകയും വേണം . ഇത്രയും കാര്യങ്ങളാണ് വരരുചി ആവശ്യപ്പെട്ടത്. ബ്രാഹ്മണന്‍ ഇതുകേട്ട് ആകെ ആശയക്കുഴപ്പത്തിലായി .ഇത് കേട്ട് വീടിനകത്തിരുന്ന കന്യക, ഇതെല്ലം തരാമെന്നു അച്ഛന്‍ പറഞ്ഞോളൂ എന്ന് ബ്രാഹ്മണനോട് പറഞ്ഞു .
വീരാളി പട്ടു വേണമെന്ന് പറഞ്ഞത് ചീന്തല്‍ കോണകത്തിനാണ്. വൈശ്യം വേണമെന്നാണ് നൂറുപേര്‍ക്കു ഭക്ഷണം വേണമെന്ന് പറഞ്ഞതിന്റെ സാരം . നൂറ്റെട്ട് കൂട്ടം കൂട്ടാന്റെ ഗുണമുള്ള ഇഞ്ചിക്കറി വേണമെന്നാണ് നൂറ്റെട്ട് കൂട്ടാന്‍ വേണമെന്ന് പറഞ്ഞതിന്റെ സാരം ,വെറ്റിലയും അടക്കയും നൂറും കൂട്ടി മുറുക്കണമെന്നാണ് മൂന്നു പേരെ തിന്നണമെന്നു പറഞ്ഞതിന്റെ സാരം. നാലുപേരെന്നെ ചുമക്കണമെന്നു പറഞ്ഞത് ഊണ് കഴിഞ്ഞു വിശ്രമിക്കണം എന്നാണ് . അതായത് നാലുകാലുള്ള കട്ടിലില്‍ കിടക്കണമെന്ന് . മകളുടെ ബുദ്ധി വിശേഷമോര്‍ത്ത് സന്തോഷിച്ച ബ്രാഹ്മണന്‍ എല്ലാം പെട്ടെന്ന് തയ്യാറാക്കാന്‍ മകളോട് ആവശ്യപ്പെട്ടു. കുളി കഴിഞ്ഞു വരരുചി എത്തിയപ്പോഴേക്കും ചീന്തല്‍ കോണകം,വൈശ്യത്തിനു വേണ്ട ചന്ദനം, ഹവിസ്സ്, പൂവ് , നൂറുകൂട്ടം കൂട്ടാന് തുല്യമായ ഇഞ്ചിക്കറി,മുറുക്കാനുള്ള സാധനങ്ങള്‍ , കിടക്കാന്‍ കട്ടില്‍ എന്നിവയെല്ലാം തയ്യാറാക്കിയിരുന്നു . കന്യകയുടെ ബുദ്ധി വൈഭവത്തില്‍ സന്തുഷ്ടനായ വരരുചി അവളെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നതായി ബ്രാഹ്മണനെ അറിയിച്ചു. മകളെ അദ്ദേഹം വരരുചിക്കു വിവാഹം ചെയ്തു നല്‍കി. വരരുചി ഭാര്യയെ സ്വഗൃഹത്തിലേക്കു കൊണ്ടുപോന്നു . ഒരിക്കല്‍ രണ്ടുപേരും സല്ലാപത്തിലേര്‍പ്പെട്ട നേരം ഭാര്യയുടെ തലമുടി ചീകി ഒതുക്കുകയായിരുന്നു വരരുചി . തലയില്‍ വലിയൊരു വ്രണത്തിന്റെ അടയാളംകണ്ടു .അതെന്തെന്ന് അന്വേഷിച്ച വരരുചിയോടു, എന്നെ ചങ്ങാടത്തില്‍ നിന്ന് കിട്ടിയതാണെന്നു അമ്മ പറഞ്ഞിട്ടുണ്ട്, ആ സമയത്തു എന്റെ തലയില്‍ പന്തം കുത്തി നിര്‍ത്തിയിരുന്നു അതിന്റെ മുറിവുണങ്ങിയ പാടാണ് ഇതെന്ന് ഭാര്യ അറിയിച്ചു.
വരരുചിക്ക് ഇത് പറയി പെറ്റ പെണ്‍കുഞ്ഞാണെന്നു മനസ്സിലായി . ആദ്യം ദുഃഖം തോന്നിയെങ്കിലും കാര്യങ്ങളെല്ലാം ഭാര്യയെ ധരിപ്പിച്ച ശേഷം അവരോടൊപ്പം ദേശാടനത്തിനായി നാട് വിട്ടു .മലയാള ദേശത്തു കൂടെയായിരുന്നു അവരുടെ യാത്ര . ദേശാടനത്തിനിടെ ഭാര്യ ഗര്‍ഭം ധരിച്ചു .ഗര്‍ഭം പൂര്‍ണമായി പ്രസവ വേദനയെടുത്ത ഭാര്യയെ കൂടി വരരുചി തൊട്ടടുത്ത വനത്തിലേക്ക് പോയി. അവിടെ കിടന്നു പ്രസവിച്ച ഭാര്യയോട് കുഞ്ഞിനെ അവിടെ തന്നെ ഉപേക്ഷിക്കാന്‍ വരരുചി പറഞ്ഞു. പ്രസവം കഴിഞ്ഞ ഭാര്യയോട് കുഞ്ഞിന് വായയുണ്ടോ എന്ന് വരരുചി അന്വേഷിച്ചു. ഉണ്ടെന്നു ഭാര്യ മറുപടി പറഞ്ഞു .എന്നാല്‍ വായ നല്‍കിയ ദൈവം ഭക്ഷണം നല്‍കിക്കോളും എന്ന് ഭാര്യയെ ഉപദേശിച്ചു . അതിനു ശേഷം കുഞ്ഞിനെ വഴിയിലുപേക്ഷിച്ചു ഇരുവരും യാത്രയായി.
3
പറയിപെറ്റ പന്തിരുകുലം
കായ്കനികള്‍ ഭക്ഷിച്ചും ഭിക്ഷയെടുത്തും ഭര്‍ത്താവിനൊപ്പം ദേശാടനം നടത്താന്‍ വരരുചിയുടെ ഭാര്യയ്ക്ക് യാതൊരു മടിയും ഉണ്ടായിരുന്നില്ല. യാത്രക്കിടയില്‍ പലയിടങ്ങളിലായി ആകെ പതിനൊന്നു മക്കള്‍ക്ക് അവര്‍ ജന്മം നല്‍കി. കുട്ടികളെയെല്ലാം അവര്‍ വഴിയിലുപേക്ഷിച്ചു. അവരെ ബ്രാഹ്മണനുള്‍പ്പെടെ പല ജാതിയില്‍ പെട്ടവര്‍ എടുത്തു വളര്‍ത്തി. പന്ത്രണ്ടാമതും ഗര്‍ഭം ധരിച്ചപ്പോള്‍ ആ കുട്ടിയെ വഴിയിലുപേക്ഷിക്കില്ലെന്ന് വരരുചിയുടെ ഭാര്യ നിശ്ചയിച്ചു. ഇത്തവണ കുട്ടിക്ക് വായയുണ്ടോ എന്ന് ഭര്‍ത്താവ് അന്വേഷിച്ചാല്‍ ഇല്ലെന്ന് മറുപടി പറയണമെന്നും അവര്‍ തീരുമാനിച്ചു. അങ്ങനെയെങ്കില്‍ കുഞ്ഞിനെ കൂടെക്കൂട്ടാന്‍ അനുവദിക്കുമെന്നായിരുന്നു അവരുടെ പ്രതീക്ഷ.
പ്രസവം കഴിഞ്ഞപ്പോള്‍ പതിവു പോലെ കുഞ്ഞിനു വായയുണ്ടോ എന്ന പതിവു ചോദ്യം വരരുചി ആവര്‍ത്തിച്ചു. ഇല്ലെന്നായിരുന്നു ഭാര്യയുടെ മറുപടി. എങ്കില്‍ കുഞ്ഞിനെ എടുത്തോളാന്‍ വരരുചി പറഞ്ഞു. ഏറെ വൈകാതെ കുഞ്ഞിന് വായയില്ലാതെയായി. അതു കണ്ട വരരുചി കുഞ്ഞിനെ ഒരു കുന്നിന്‍ മുകളില്‍ പ്രതിഷ്ഠിച്ചു. അതാണ് പിന്നീട് 'വായില്ലാക്കുന്നിലപ്പന്‍' എന്നറിയപ്പെട്ട ദേവന്‍. പറയിപെറ്റ പന്ത്രണ്ടു മക്കളെ ചേര്‍ത്ത് പറയുന്ന പേരാണ് 'പറയിപെറ്റ പന്തിരുകുലം' . പന്ത്രണ്ടാളുകളെയും ചേര്‍ത്തൊരു ശ്ലോകമുണ്ട്
'മേഷ(ഴ)ത്തോളഗ്നിഹോത്രീരജകനുളിയന്നൂര്‍
ത്തച്ചനും പിന്നെ വള്ളോന്‍
വായില്ലാക്കുന്നിലപ്പന്‍ വടുതല മരുവും
നായര്‍ കാരയ്ക്കല്‍ മാതാ
ചെമ്മേകേളുപ്പുകൂറ്റന്‍ പെരിയതിരുവര
ങ്കത്തെഴും പാണനാരും
നേരേ നാരായണഭ്രാന്തനുമുടനകവൂര്‍
ചാത്തനും പാക്കനാരും'
അവര്‍ പലദിക്കുകളിലായാണ് വളര്‍ന്നത്. ബാല്യം കഴിഞ്ഞതോടെ സഹോദരന്മാരാണെന്ന് പരസ്പരം തിരിച്ചറിഞ്ഞു. പിന്നീട് ഏറെ സ്‌നേഹത്തോടെയാണ് അവര്‍ കഴിഞ്ഞു പോന്നത്. പന്ത്രണ്ടു പേരുമായി ബന്ധപ്പെട്ട് ഒട്ടേറെ അത്ഭുത കഥകള്‍ പ്രചാരത്തിലുണ്ട്. വരരുചിയും ഭാര്യയും യാത്രകളിലൂടെ കാലം കഴിച്ചു. മാതാപിതാക്കളുടെ ശ്രാദ്ധത്തിന് മക്കളെല്ലാവരും അഗ്നിഹോത്രിയുടെ ഇല്ലത്താണ് ഒത്തു ചേരാറുള്ളത്. നാനാജാതിക്കാര്‍ ഒത്തുചേരുന്നതിനാല്‍ ശ്രാദ്ധത്തിന് വിളിക്കുന്ന ബ്രാഹ്മണര്‍ക്ക് അതില്‍ പങ്കെടുക്കാന്‍ മടിയായിരുന്നു. അഗ്നിഹോത്രിയുടെ അന്തര്‍ജനത്തിനും ഇക്കാര്യത്തില്‍ ഇഷ്ടക്കേടുണ്ടായിരുന്നു. ഇക്കാര്യം അവര്‍ ഭര്‍ത്താവിനെ അറിയിച്ചു. പരിഹാരമുണ്ടാക്കാമെന്ന് അഗ്നിഹോത്രി ഭാര്യയോടു പറഞ്ഞു.
അങ്ങനെയിരിക്കെ അച്ഛന്റെ ശ്രാദ്ധമായി. സഹോദരങ്ങളെല്ലാം അഗ്നിഹോത്രിയുടെ ഇല്ലത്തെത്തി. പത്തുമുറികളിലായാണ് അവര്‍ കിടന്നുറങ്ങാറുള്ളത്. സഹോദരന്മാര്‍ ഉറക്കമായപ്പോള്‍ അന്തര്‍ജനത്തെയും ശ്രാദ്ധത്തിനെത്തിയ ബ്രാഹ്മണനെയും വിളിച്ച് അഗ്നിഹോത്രി, അവര്‍ ഉറങ്ങുന്ന മുറികള്‍ക്കു മുമ്പിലെത്തി. തന്നെ തൊട്ടുകൊണ്ട്് അവരെ നോക്കാന്‍ ഇരുവരോടും അഗ്നിഹോത്രി പറഞ്ഞു. പത്തുപേരെയും വീക്ഷിച്ചപ്പോള്‍ അനന്തശായിയായ മഹാവിഷ്ണുവിനെയാണ് അവര്‍ കണ്ടത്. എല്ലാവരും മഹാവിഷ്ണുവിന്റെ അവതാരമാണെന്ന് അന്തര്‍ജനത്തിനും ബ്രാഹ്മണനും അതോടെ ബോധ്യമായി.
പൊന്നാനി താലൂക്കില്‍ മേഴത്തൂര്‍ അംശത്തിലാണ് അഗ്നിഹോത്രിയുടെ ഭവനം. വള്ളുവനാടു താലൂക്കില്‍ ഒറ്റപ്പാലത്തിനടുത്ത് കടമ്പൂര്‍ മനയ്ക്കലുള്ള നമ്പൂതിരിമാര്‍ അഗ്നിഹോത്രിയുടെ പുലക്കാരത്രേ. അഗ്നിഹോത്രിയുടെ അന്തര്‍ജനം ഒരിക്കല്‍ അടുത്തുള്ള പുഴയില്‍ അലക്കാന്‍ പോയി. തേച്ചു മിനുക്കാനായി ഒരു താലവും കൂടെക്കരുതിയിരുന്നു. തേച്ചു മിനുക്കിയ താലം ഒഴുകിപ്പോകാതിരിക്കാന്‍ അതില്‍ അല്പം മണലിട്ടു വെച്ചു. പിന്നീട് താലം അവിടെ നിന്ന് ഇളക്കാന്‍ പറ്റിയില്ല. അതത്രേ പ്രസിദ്ധമായ തൃത്താലത്തപ്പന്റെ വിഗ്രഹം.
പറയിപെറ്റ പന്തിരുകുലത്തില്‍ നാറാണത്തു ഭ്രാന്തനുമായി ബന്ധപ്പെട്ട ദിവ്യകഥകള്‍ ഒട്ടേറെ പ്രചാരത്തിലുണ്ട്.
----------------------------------------------------------------------------------------------------------------------ഭര്‍തൃഹരിയും മാമ്പഴവും
ഭര്‍തൃഹരി ബ്രഹ്മചാരിയായിരുന്നുവെന്നും അതല്ല, വിവാഹം കഴിഞ്ഞ് ഗൃഹസ്ഥാശ്രമത്തിനു ശേഷം സന്ന്യാസം സ്വീകരിച്ചതാണെന്നും കഥകളുണ്ട്. ഐഹിക സുഖങ്ങളുപേക്ഷിച്ച് അദ്ദേഹം വിരക്തനായെന്നു പറയുന്നതിനു പിന്നിലൊരു കഥയുണ്ട്. ഒരിക്കല്‍ ഒരു യോഗീശ്വരന്‍ ഭര്‍തൃഹരിക്ക് ഒരു മാമ്പഴം സമ്മാനിച്ചു. കഴിച്ചാല്‍ ജരാനരകളുണ്ടാവില്ലെന്നതാണ് മാമ്പഴത്തിന്റെ പ്രത്യേകത. താന്‍ മരിച്ചാല്‍ തന്റെ പ്രിയതമ ജരാനര ബാധിച്ചു മരിച്ചു പോകുമല്ലോ എന്ന ചിന്തയില്‍ ഭര്‍തൃഹരി അത് തന്റെ ഭാര്യയ്ക്കു സമ്മാനിച്ചു. അതിന്റെ മാഹാത്മ്യവും വിശദീകരിച്ചു. പതിവ്രതയെന്നു ഭര്‍തൃഹരി കരുതിപ്പോന്ന ഭാര്യയ്ക്ക് ഒരു ജാരനുണ്ടായിരുന്നു; വീട്ടിലെ കുതിരക്കാരന്‍. ജാരന്‍ മരിച്ചു പേ
ായാല്‍ പിന്നെ താനെന്തിനു ജീവിച്ചിരിക്കണമെന്ന ചിന്തയില്‍ ഭര്‍തൃഹരിയുടെ ഭാര്യ മാമ്പഴമെടുത്ത് കുതിരക്കാരന് കൊടുത്തു. അതിന്റെ സവിശേഷതയും ബോധ്യപ്പെടുത്തി. താന്‍ മരിച്ചാല്‍ തന്റെ ഭാര്യയുടെ അവസ്ഥയെന്താകുമെന്ന വ്യഥയില്‍ കുതിരക്കാരന്‍ അത് അയാളുടെ ഭാര്യയ്ക്ക് നല്‍കി. അതിന്റെ മഹത്വവും ധരിപ്പിച്ചു. കുതിരക്കാരന്റെ ഭാര്യ, ഭര്‍തൃഹരിയുടെ വീട്ടിലെ അടിച്ചു തളിക്കാരിയായിരുന്നു. ഭര്‍തൃഹരി പുറത്തു പോയി തിരിച്ചു വരും വഴി, കുതിരക്കാരന്റെ ഭാര്യ മാമ്പഴവുമായി പോകുന്നതു കണ്ടു. കണ്ടമാത്രയില്‍ തന്നെ അത് താന്‍ തന്റെ ഭാര്യക്ക് കൊടുത്തതാണെന്ന് അദ്ദേഹത്തിന് മനസ്സിലായി. മാമ്പഴം എവിടെ നിന്ന് ലഭിച്ചെന്ന് അദ്ദേഹം അവരോട് അനേ്വഷിച്ചു. തന്റെ ഭര്‍ത്താവ് നല്‍കിയതാണെന്ന് ആ സ്ത്രീ മറുപടി നല്‍കി. വീട്ടിലെത്തിയ ഭര്‍തൃഹരി കുതിരക്കാരനെ വിളിച്ചു വരുത്തി മാമ്പഴം കിട്ടിയത് എവിടെ നിന്നാണെന്ന് ചോദിച്ചു. അയാള്‍ ആദ്യം ഉത്തരം നല്‍കാതെ ഒഴിഞ്ഞു മാറിയെങ്കിലും ഭര്‍തൃഹരിയുടെ ഭീഷണിക്കു വഴങ്ങി സത്യം പറഞ്ഞു. കുതിരക്കാരന്‍ തന്റെ ഭാര്യയുടെ ജാരനാണെന്ന യാഥാര്‍ത്ഥ്യമറിഞ്ഞ ഭര്‍തൃഹരി വളരെയേറെ വ്യസനിച്ചു. കുതിരക്കാരന്‍ ഇക്കാര്യങ്ങളെല്ലാം ഒരു ദാസിമുഖേന ഭര്‍തൃഹരിയുടെ ഭാര്യയെ ധരിപ്പിച്ചു. ഭര്‍ത്താവ് തന്റെ ജാരന് കഠിന ശിക്ഷ നല്‍കുമെന്നു ഭയന്ന് അവര്‍ അടയുണ്ടാക്കി അതില്‍ വിഷം ചേര്‍ത്ത് ഭര്‍തൃഹരിക്കു കൊടുത്തശേഷം ഭക്ഷണം തയ്യാറാകാന്‍ കാലതാമസമുണ്ടെന്നറിയിച്ച് അട കഴിക്കാന്‍ നിര്‍ബന്ധിച്ചു. അപ്പം വിഷം ചേര്‍ത്ത് ഉണ്ടാക്കിയതാവാമെന്ന് മനസ്സിലാക്കിയ ഭര്‍തൃഹരി അത് നിരസിച്ച്, 'ഓട്ടപ്പം വീട്ടേച്ചുടും' എന്നു പറഞ്ഞ ശേഷം പുരയുടെ ഇറമ്പില്‍ അപ്പം തിരുകി വെച്ച് വീടുവിട്ടിറങ്ങി. നിമിഷങ്ങള്‍ക്കകം പുരയ്ക്ക് തീപിടിച്ച് ഭസ്മമായി.
സന്ന്യാസവൃത്തി സ്വീകരിച്ച ഭര്‍തൃഹരി ദേശാടനം ചെയ്ത് ഭിക്ഷയെടുത്ത് ജീവിച്ചു. ഒടുവില്‍ ഭിക്ഷ യാചിക്കുന്നത് നല്ലതല്ലെന്നു കരുതി വല്ലവരും തരുന്നെങ്കില്‍ മാത്രം ഭക്ഷിക്കാമെന്ന തീരുമാനത്തില്‍ ദൂരെയൊരു മഹാക്ഷേത്രത്തിലെത്തിച്ചേര്‍ന്നു. ചിദംബരത്താണെത്തിയതെന്നും പറയപ്പെടുന്നുണ്ട്. അവിടെ കിഴക്കേ ഗോപുരത്തില്‍ പട്ടണത്തു പി
ള്ളയെന്നൊരു സന്ന്യാസി ശ്രേഷ്ഠന്‍ ഇരിപ്പുണ്ടായിരുന്നു. മുന്‍പിലൊരു ചട്ടിയും വെച്ചായിരുന്നു ഭര്‍തൃഹരിയുടെ ഭിക്ഷാടനം. ആരെങ്കിലും വല്ലതും നല്‍കിയാല്‍ മാത്രം ഭക്ഷിക്കും. ഭക്ഷിച്ചില്ലെങ്കിലും ദിവസങ്ങളോളം കഴിഞ്ഞു കൂടും.
ഒരിക്കല്‍ തനിക്കു വല്ലതും തരണമെന്ന യാചനയുമായി ഒരു ഭിക്ഷാടകന്‍ പട്ടണത്തു പിള്ളയുടെ അടുത്തു ചെന്നു. തന്റെ കൈയില്‍ ഒന്നുമില്ലെന്നും കിഴക്കേ നടയില്‍ ഒരു ധനികനുണ്ട് അദ്ദേഹത്തോട് ചോദിക്കൂ എന്നും പറഞ്ഞ് അയാളെ ഭര്‍തൃഹരിയുടെ അടുക്കലേക്കയച്ചു. താനൊരു ചട്ടിവെച്ചതിനാലാണ് പിള്ള ഭിക്ഷകനോട് ഇങ്ങനെ പറഞ്ഞതെന്ന് ഭര്‍തൃഹരി ഊഹിച്ചു. ഒരു പാത്രം വെച്ചിരുന്നാല്‍ ആരെങ്കിലും വല്ലതും തരണമെന്ന് താന്‍ ആഗ്രഹിക്കുന്നുവെന്നാണ് പിള്ള അര്‍ഥമാക്കിയതെന്നു മനസ്സിലാക്കിയ ഭര്‍തൃഹരി ചട്ടി എറിഞ്ഞുടച്ചു. അദ്ദേഹം ആജീവനാന്തം ആ ക്ഷേത്രനടയില്‍ കഴിഞ്ഞുകൂടിയെന്നാണ് കേള്‍വി.
_________________________________________________________________________________________________________________________________________________________
More Stories.........
- Stories Mathrudevata.............Click Here......resources/Stories - Matrudevata.docx
- Stories Acharyas....................Click Here......resources/Stories - Acharyas.docx
- Stories Veer Purush..............Click Here......resources/Stories - Veer Purush.docx
- Stories Freedom Fighters.....Click Here......resources/Stories - Freedom Fighters.docx